2009, ഏപ്രിൽ 30, വ്യാഴാഴ്‌ച

മെയ്‌ദിന ആശംസകള്‍


ഇനി ഓരോചുവടും ഉറച്ചുവേണം
കരുതലോടെ കലഹിക്കാതെ

ശവമുറിക്ക് മുന്നിലെ കാത്തിരുപ്പ്

രാത്രിയില്‍
ശവമുറിക്ക് മുന്നില്‍
അകത്തെ സുഹ്ര്‍ത്തിനു വേണ്ടി
കണ്‍പോളകള്‍ അടയാതെ
കാത്തിരിക്കുമ്പോള്‍
ഭയംതോന്നിയില്ല.

ജനല്‍പഴുതിലൂടെ കാണുമ്പോള്‍
കറുത്ത ഉറുമ്പുകള്‍ ‍അവനെ
വിഴുങ്ങാന്‍ ശ്രമിക്കുന്നു .

നിര്‍ദ്ദയഉറുമ്പിനെ അകറ്റാന്‍
ശബ്ദങ്ങള്‍ക്കായില്ല.

രാത്രിയില്‍
സിരയില്‍ കത്തുന്ന
ചാരായത്തിന്‍റെ ധൈര്യം
പ്രേതങ്ങള്‍ ഭയപ്പെട്ടിരിക്കും.

ഈ ശവമുറിയില്‍ നിന്നും
പലപ്പോഴും പടിയിറങ്ങിയ
ശവശരീരങ്ങള്‍
അനുഭവങ്ങള്‍ ശബ്ദങ്ങളായി അറിയിക്കും.

രാത്രിയില്‍
ജീവനുള്ള പ്രേതങ്ങള്‍ ‍ഉറങ്ങുമ്പോള്‍
ആത്മാവ് നഷ്ടപ്പെട്ട പ്രേതങ്ങള്‍
സഞ്ചരിക്കുന്നത് സമത്വത്തിന്‍റെ പേരിലാണ് .

സ്വാതന്ത്ര്യങ്ങള്‍ക്കു അതിരുകള്‍

പ്രേതങ്ങള്‍ക്കും പാടില്ല .

പുലരുവാന്‍ കിട്ടുന്ന സമയമാണ്
വിശപ്പാറ്റാന്‍ ഉറുമ്പിനും
ആത്മാവറ്റ പ്രേതങ്ങള്‍ക്കും ബാക്കിയുള്ളത്.

ഈ കണിശമായ കാത്തിരുപ്പ്
ഒരു ജീവനെയല്ല മറിച്ചൊരു
ശവത്തിനെ ഏറ്റുവാങ്ങനാണ് .

ഈ കാത്തിരുപ്പിന്‍റെ ഇടയിലേക്കു
കൂട്ടുനില്‍ക്കുന്നത് ,
അവന്‍റെ !
ആത്മഹത്യ ചെയ്തവന്‍റെ
സങ്കല്പങ്ങള്‍
സ്വപ്‌നങ്ങള്‍
പ്രതീക്ഷകളാണ്.

പുലര്‍ന്നാല്‍
വെട്ടിക്കീറപ്പെട്ടശവം
വീട്ടില്‍ ഏറ്റുവാങ്ങുന്നത്
കൂട്ടക്കരച്ചിലുകളാണ്.

കരച്ചിലുകള്‍ ശവക്കുഴിവരെ നീളും
പിന്നെ ഓര്‍മ്മ പെരുന്നാള്‍ .


കുറിപ്പ്

2002 ല്‍ ആത്മഹത്യ ചെയ്ത സുഹ്ര്‍ത്തിന്‍റെ ശവത്തിനു മോര്‍ച്ചറിക്ക് മുന്നില്‍ രാത്രി കു‌ട്ടിരുന്നപ്പോള്‍

2009, ഏപ്രിൽ 19, ഞായറാഴ്‌ച

മുന്നോട്ടു

മലര്‍ക്കേ തുറന്നിട്ടേച്ചു ,
പോയെന്‍ ജാതകം.
ശനിദശ നിറഞ്ഞ ജീവിതം ,
മുജന്മ പാപത്തിന്‍ ശിക്ഷപത്രം
ഇനി ദുഃഖ ദുരിതങ്ങളില്‍
നീറുന്ന മൂശയുടെ
പൊള്ളുന്ന നിശ്വാസ്സങ്ങളാണെന്‍് ,
കവിതകള്‍ ..കവിതകള്‍

2009, ഏപ്രിൽ 15, ബുധനാഴ്‌ച

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നു

നരച്ചവെയില്‍ വെന്തപകലിന്‍റെ
ജീവന്‍മുറിച്ചു കടല്‍കയത്തില്‍
ആഴ്ത്തുമ്പോള്‍ ഒരുയുഗമൊടുങ്ങുന്നു.
പിന്നെ ഓര്‍മ്മപെരുക്കങ്ങള്‍
ശിശിരംപെയ്യുന്ന രാത്രിപോലെ!

മണല്‍കാറ്റുകള്‍ മറച്ച മുനമ്പുകള്‍
മിഴിയടക്കാതെ ഒരു പക്ഷെ കണ്ടേക്കാം എങ്കിലും
ചൂടിന്‍റെ സമസ്യകള്‍ മനപുര്‍വ്വമായി
നമ്മെ ക്ഷണിക്കുന്നത് ഒരേ തുരുത്തിലേക്കാണ്.

തിരമാലകള്‍ ചുംബിക്കുന്ന തീരത്ത്
അത്രമേല്‍ അര്‍ത്ഥപൂര്‍ണമായ
പ്രണയ ചിത്രങ്ങള്‍പോലും
മാഞ്ഞു പോകുന്നതു എത്ര ലാഘവത്തോടാണ്.

പറഞ്ഞു വ്യാഖ്യാനം ഹിമാലയങ്ങള്‍ ആകുമ്പോള്‍
കറുത്തവാവിന്‍റെ മച്ചില്‍ ഒരു നേര്‍ത്ത
തെളിമാനം വിരിഞ്ഞാല്‍ ആശ്ചാര്യം മെന്നുപറയാം .

ഓര്‍മ്മപ്പുറങ്ങള്‍ ഒഴിയുന്നത്
ചെകുത്താന്‍ സഹസഞ്ചാരത്തില്‍
നമുക്കൊപ്പം ചേരുമ്പോളാണ്.
പിന്നെ ശവങ്ങള്‍ പെരുകിയ നഗരയാത്രയിലും.

2009, ഏപ്രിൽ 5, ഞായറാഴ്‌ച

നൊമ്പരങ്ങള്‍ അഥവാ നിലവിളികള്‍

മഴ പെയ്യുന്നത് കാത്തിരുന്ന കവിത
വേനല്‍ ചൂടില്‍ വരണ്ടുണങ്ങിയത്
പറയാന്‍ പുതിയ വിശേഷം .

വിയര്‍ക്കുന്ന കൊടും ചൂടില്‍
വരണ്ട തൊണ്ട പിളര്‍ന്നത്
ജലമറ്റ നിലവിളിക്ക് !

പരിഭവങ്ങള്‍ പകുതി വാക്കായി
വികൃതാക്ഷരങ്ങള്‍ ചമയുന്നത്
കവിത എന്ന അവസാന മൂര്‍ച്ചക്ക് .

ആദ്യവും അന്ത്യവും ആലയില്‍ വെന്ത
കാരിരുമ്പിന്‍റെ ജീവന്‍ .
വികാരം,പൊള്ളുന്ന പകലിന്‍റെ പക.

പുരാതനവും നവീനവും എന്തിനേറെ
നിലവിളികളെല്ലാം
പറയുന്നത് ഒരേ അര്‍ത്ഥങ്ങള്‍

നാം ഇപ്പോഴുമിവിടെ
പരസ്പരം നഷ്ടപെടുന്നത്
തേഞ്ഞില്ലാണ്ടായ വാക്കിന്‍റെ മുന്നില്‍

ഈ അന്വേഷണങ്ങള്‍ ഇരുട്ടാകുന്നത്
അകത്തേക്കും പുറത്തേക്കും
ചെറുക്കാറ്റ് നിലക്കുമ്പോള്‍ മാത്രം .